തിരുവനന്തപുരം∙ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ പൂജ നടത്തും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളുമായി സംസാരിക്കും. രാവിലെ 11 മണിക്ക് കവടിയാറിൽ വച്ചാണ് ബിജെപി ജനപ്രതിനിധി സമ്മേളനം. ഉച്ചകഴിഞ്ഞ് ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വൈകുന്നേരം തിരുവനന്തപുരത്ത് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായ ഘട്ടത്തിലാണ് അമിത് ഷായുടെ കേരള സന്ദർശനം എന്ന പ്രത്യകതയും ഉണ്ട്. സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ചുള്ള നിർണായക തീരുമാനം ഇന്നത്തെ ബിജെപി യോഗത്തിൽ ചർച്ചയായേക്കും. കേരളത്തിൽ ബിജെപിയുടെ എപ്ലസ്, എ കാറ്റഗറിയിലുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചയും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. എൻഡിഎ നേതാക്കളുമായുള്ള യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളും നടക്കും.
അമിത് ഷായുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഉണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരിസ്റ്റോ ജംക്‌ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജംക്‌ഷൻ, സംഗീതകോളജ് റോഡ്, വിമൻസ് കോളജ്, വഴുതക്കാട്, പിഎച്ച്ക്യു, ആൽത്തറ ജംക്‌ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്‌സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്‌റ്റോ ജംക്‌ഷൻ, മോഡൽ സ്‌കൂൾ ജംക്‌ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്‌റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും വരുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം.
