പെരുന്നാള്‍ അഘോഷം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പല രീതിയില്‍ കളറാക്കിയപ്പോള്‍ ജാതിമതഭേദമന്യേ പ്രായമായവരെ ചേര്‍ത്ത് പിടിച്ച് ചെറിയപെരുന്നാള്‍ ഒരു വലിയ പെരുന്നാളാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട് കല്ലുരുട്ടിയിലെ ഒരു കുടുംബം. അല്‍നാസ് വീട്ടില്‍ നഹാസും ഭാര്യ ഷെറിന്‍ അന്‍സയുമാണ് പ്രായമായവരെ നടത്തള്ളുന്ന കാലത്ത് അവരെ ചേര്‍ത്തുപിടിച്ചു പെരുന്നാള്‍ ആഘോഷിച്ചത്. നഹാസിന്റെയും ഷെറിന്‍സയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ പരിചയത്തിലുള്ള 60 വയസ്സ് പിന്നിട്ട വരെയാണ് ഇവര്‍ പെരുന്നാള്‍ ആഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ചത്. നഹാസിന്റെ പിതാവ് ഖാലിദ് അവരുടെ ഉമ്മ അരിപ്പനാടി ആയിഷ ഉമ്മ ഇവരുടെ അയല്‍വാസിയായ 98 വയസ്സുകാരി ജാനകിയമ്മ, സരസു ,ചെറുനാകന്‍, വേലുക്കുട്ടി തുടങ്ങി 140 ആളുകളാണ് ഇവരുടെ വീട്ടില്‍ പെരുന്നാള്‍ വിരുന്നിന് എത്തിയത്. ജാതിമത ദ്രുവീകരണത്തിന്റെ കാലത്ത് ഇതെല്ലാം മറന്ന് ഇവര്‍ അല്‍ നാസ് വീട്ടില്‍ ഒത്തുകൂടിയപ്പോള്‍ അത് മറ്റുള്ളവര്‍ക്കും മാതൃകയായി. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് നഹാസിന്റെ പിതാവ് ഖാലിദിൻ്റെ
മാതാവ് ഇതുപോലൊരു പരിപാടി സംഘടിപ്പിച്ചതും അല്‍നഹാസ് വീട്ടില്‍ ഒത്തുകൂടിയവര്‍ ഓര്‍ത്തെടുത്തു.വയോധികര്‍ക്കൊപ്പം രണ്ടു വയസ്സു മുതല്‍ 10 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ കൂട്ടായ്മയും അല്‍നാസ് വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു.
നഹാസിന്റെ മക്കളായ സിയാന്‍, സാമിന്‍ സാഹില്‍ എന്നിവരും ഏറെ സന്തോഷത്തോടെയാണ് വീട്ടില്‍ ഒരുക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വുമായ ഒത്തുചേരലിന്റെ ഭാഗമായത്. തന്റെ പിതാവ് കല്ലുരുട്ടി ഖാലിദന്റേയും അദ്ദേഹത്തിന്റെ പിതാവ് അരിപ്പ നാടി മുഹമ്മദിന്റെയും തലമുറയുള്ളവര്‍ കൂട്ടായ്മയുടെ ഭാഗമായി എത്തിയവരില്‍ ഉണ്ടായിരുന്നുവെന്ന് നഹാസ് പറഞ്ഞു.