ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. സേവനങ്ങൾ വിപുലീകരിക്കുന്ന തിരക്കിലാണ് അടുത്തകാലത്തായി ഇന്ത്യൻ റെയിൽവേ. അങ്ങനെയാണ് യാത്രക്കാര്‍ രണ്ടു കൈയുംനീട്ടി സ്വീകരിച്ച വന്ദേഭാരത് ട്രെയിനുകളുടെ വരവ്. എന്നാൽ ഈ അതിവേഗത മൂന്നുവര്‍ഷം കൊണ്ട് കുറഞ്ഞതായിട്ടാണ് അമ്പരപ്പിക്കുന്ന റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്.വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 2020-21 ലെ 84.48 കിലോമീറ്ററിൽ നിന്ന് 2023-24 ൽ 76.25 കിലോമീറ്ററായി കുറഞ്ഞുവെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രാലയം അറിയിച്ചു. വന്ദേ ഭാരത് മാത്രമല്ല, മറ്റ് പല ട്രെയിനുകളും ചില സ്ഥലങ്ങളിൽ ജാഗ്രതാ വേഗത നിലനിർത്തുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ചില വന്ദേ ഭാരത് ട്രെയിനുകൾ ഭൂമിശാസ്ത്രപരമായ കാരണങ്ങളാലോ അതികഠിനമായ കാലാവസ്ഥകളാലോ വേഗത നിയന്ത്രണങ്ങൾ നേരിടുന്നതായും റെയിൽവേ പറയുന്നു. രാജ്യത്തിന്റെ പലയിടത്തും റെയില്‍വേ ലൈനുകളില്‍ വലിയതോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുമൂലം പലപ്പോഴും കൂടുതല്‍ വേഗത്തില്‍ പോകാന്‍ സാധിക്കില്ല. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ദുഷ്‌കരമായ റെയില്‍വേ ലൈനുകളുള്ള റൂട്ടുകളില്‍ ഓടാന്‍ തുടങ്ങിയതും ശരാശരി വേഗതയില്‍ കുറവുണ്ടാകാന്‍ കാരണമായതായി റെയില്‍വേ വിശദീകരിക്കുന്നു.കൊങ്കണ്‍ മേഖലകളില്‍ കൂടി ഓടുന്ന ട്രെയിനുകള്‍ കുന്നുകളും മലകളും കാരണം സുരക്ഷിതത്വത്തിന്റെ ഭാഗമായി വേഗത കുറച്ചു പോകേണ്ടിവരും. മണ്‍സൂണ്‍ കാലത്ത് ശരാശരി 75 കിലോമീറ്റര്‍ വേഗത്തിലേക്ക് ഈ റൂട്ടിലെ വന്ദേഭാരത് സര്‍വീസുകളുടെ വേഗപരിധി നിജപ്പെടുത്തേണ്ടി വരുമെന്നും ഇന്ത്യൻ റെയില്‍വേ മറുപടിയില്‍ പറയുന്നു.2020-21ൽ വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 84.48 ആയിരുന്നുവെന്നും 2022-23ൽ ഇത് മണിക്കൂറിൽ 81.38 കിലോമീറ്ററായി കുറഞ്ഞുവെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റ കാണിക്കുന്നു. 2023-24ൽ 76.25 ആയി വീണ്ടും കുറഞ്ഞു. രാജ്യത്ത് 2019 ഫെബ്രുവരി 15 നാണ് വന്ദേ ഭാരത് ആദ്യമായി ആരംഭിച്ചത്. ഒരു സെമി-ഹൈ സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് . ഇതിന് പരമാവധി 160 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ കഴിയും. എങ്കിലും, അനുയോജ്യമല്ലാത്ത ട്രാക്കുകൾ കാരണം ഡൽഹി-ആഗ്ര റൂട്ടിൽ ഒഴികെ രാജ്യത്ത് എവിടെയും 130 കിലോമീറ്റർ വേഗതയിൽ പോകാൻ കഴിയില്ല.”ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിൻ ഗതിമാൻ എക്‌സ്പ്രസിന് 160 കിലോമീറ്റർ വേഗതയിൽ ഓടുന്നതിനായി 2016-ൽ വികസിപ്പിച്ച ചില ട്രാക്കുകൾ ഡൽഹിക്കും ആഗ്രയ്ക്കുമിടയിലുണ്ട്. ആ സെഗ്‌മെൻ്റുകളിൽ മാത്രം, വന്ദേ ഭാരത് 160 കിലോമീറ്റർ വേഗതയിൽ ഓടുന്നു. ബാക്കിയുള്ള സ്ഥലങ്ങളിൽ, അതിൻ്റെ പരമാവധി വേഗത ഒന്നുകിൽ 130 കിമിയോ അല്ലെങ്കിൽ അതിലും താഴെയോ ആണ്,” ഒരു റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.വന്ദേ ഭാരതിൻ്റെ വേഗത കൂട്ടുന്നതിനായി റെയിൽവേ ട്രാക്കുകൾ നവീകരിക്കുന്നുണ്ടെന്നും ഇക്കാരണങ്ങളാൽ വിവിധ സ്ഥലങ്ങളിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും റെയിൽവേ അധികൃതർ പറയുന്നു. . ഈ നവീകരണങ്ങൾ പൂർത്തിയായാൽ, മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *