സംഭാവനയായി ലഭിച്ച തുക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെതിരെ പൊലീസ് കേസ്. മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്ര വിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനെന്ന പേരില്‍ ശേഖരിച്ച തുക തിരിമറി നടത്തിയെന്നാണ് കേസ്. സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസ്.

പ്രീതം രാജ് ബഡോലെ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയായി ചമഞ്ഞ് മേധാ പട്കര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. സംഭാവനയായി ലഭിച്ച തുക ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നാണ് പൊലീസാണ് കേസെടുത്തത്. മേധയുടെ കീഴിലുള്ള നര്‍മദ നവനിര്‍മാണ്‍ അഭിയാന്‍ ട്രസ്റ്റ് കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടെ 13 കോടി രൂപ സമാഹരിച്ചു.

എന്നാല്‍ ഈ പണത്തിന്റെ ഉറവിടവും ചെലവും അജ്ഞാതമാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.ഈ തുക ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. മേധയുടെ വാര്‍ഷിക വരുമാനം 6000 രൂപയാണെന്ന് പറയുകയും എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് 19 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.ട്രസ്റ്റിന്റെ പത്തോളം ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് നാലുകോടി രൂപയോളം വീണ്ടെടുത്തതായും പറയുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ മേധാപട്കര്‍ തള്ളി. വിഷയത്തില്‍ പോലീസ് തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും മേധാ പട്കര്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയിലെ അംഗമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്ക് ഉപജീവനോപാധി ഒരുക്കുന്നതിനാണ് ട്രസ്റ്റ് പണം ഉപയോഗിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കാറില്ല, അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *