നാഷണൽ ഹെറാൾഡ് കേസിൽ ജൂലൈ 21 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച സമൻസ് അയച്ചു.സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു.“കോവിഡും ശ്വാസകോശ അണുബാധയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് വീട്ടിൽ വിശ്രമിക്കാൻ ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചു” എന്നതിന്റെ അടിസ്ഥാനത്തിൽ ജൂൺ 23 ന് ഹാജരാകാൻ ഇ.ഡി നൽകിയ നോട്ടീസിലെ ആവശ്യം മാറ്റിവയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യൽ മാറ്റിവയ്ക്കാനുള്ള അപേക്ഷ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുകയും ജൂലൈ അവസാന വാരം ഹാജരായി മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *