തൃശ്ശൂര്‍: തൃശ്ശൂര്‍ വ്യാജ വോട്ടില്‍ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എം.പി ടി.എന്‍. പ്രതാപന്‍, മുന്‍ എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.

വ്യാജ വോട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഗൂഢാലോചന അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെടുന്നു. മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് കൂട്ടത്തോടെ മാറ്റിയതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.

കൊല്ലം ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബുത്തിലാണ് സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് റാണിക്കും സുഭാഷിനും വോട്ടുള്ളത്.

ഇരവിപുരത്ത് വോട്ടര്‍പട്ടികയില്‍ പേരുള്ളപ്പോള്‍ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലും വോട്ട് ചേര്‍ത്തത്. ജനപ്രാതിനിധ്യ പ്രകാരം രണ്ടിടത്ത് വോട്ട് ചേര്‍ക്കാന്‍ പാടില്ല. ഒരിടത്ത് മാത്രമേ വോട്ടുള്ളൂവെന്ന് സത്യവാങ്മൂലം നല്‍കാറുണ്ട്. ഈ നിബന്ധന മറികടന്നാണ് സുഭാഷിനും റാണിക്കും തൃശ്ശൂരില്‍ പുതിയതായി വോട്ട് ചേര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *