സ്പീക്കർ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ എൻഎസ്എസ് സംഘടിപ്പിച്ച പ്രതിഷേധ നാമജപഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ച് പോലീസ്. ഘോഷയാത്രയിൽ ആക്രമണങ്ങളും അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായില്ലെന്നും യാത്ര നടത്തിയവർക്ക് ഗൂഢലക്ഷ്യമില്ലായിരുന്നെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
തിരുവനന്തപുരം കന്റോൺമെന്റ്പോലീസ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. നാമജപ ഘോഷയാത്രക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര. കൻ്റോൺമെൻറ് പോലീസ് ഇതിനെതിരെ കേസ് എടുത്തിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയായിരുന്നു കേസ്. പോലീസ് നിർദ്ദേശം ലംഘിച്ചാണ് ഘോഷയാത്ര നടത്തിയിരിക്കുന്നതെന്നാണ് എഫ്ഐആറിൽ പറഞ്ഞിരുന്നത്.സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, അനുമതിയില്ലാതെ ഘോഷയാത്ര നടത്തി, തുടങ്ങിയവയായിരുന്നു ചുമത്തിയിരുന്ന കുറ്റം. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കൻ്റോൺമെന്റ് സ്റ്റേഷൻ, ഫോർട്ട് പോലീസ് സ്റ്റേഷൻ, ഡിജിപി എന്നിവർക്ക് മെയിൽ അയച്ചിരുന്നുവെന്ന് സംഗീത് നേരത്തേ പറഞ്ഞിരുന്നു.
