സഹകരണ മേഖലയിൽ സർക്കാർ നടപ്പാക്കിയ ഗ്രൂപ്പ് ഓഡിറ്റിംഗ് നടപടികൾ ചോദ്യം ചെയ്ത് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി യു.എം. ഷാജി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഗ്രൂപ്പ് ഓഡിറ്റിംഗ് എന്നത് സർക്കാരിന്റെ നയപരമായ കാര്യമാണെന്നും ഇതിൽ ഇടപെടാൻ ജീവനക്കാർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി.
സഹകരണ വകുപ്പിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.പി. താജുദീൻ, 2024-ലെ നിയമഭേദഗതിയെ തുടർന്നാണ് ഗ്രൂപ്പ് ഓഡിറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയതെന്ന് കോടതിയെ അറിയിച്ചു.
ഓഡിറ്റ് ഡയറക്ടറുടെയും രജിസ്ട്രാറുടെയും ശുപാർശയിൽ സ്കീം അംഗീകരിച്ച സർക്കാർ ഉത്തരവും കോടതിയിൽ ഹാജരാക്കി. കൂടാതെ, പദ്ധതി നടപ്പാക്കുന്നതിന് മുൻപ് രണ്ട് ജില്ലകളിൽ പൈലറ്റ് പദ്ധതികൾ വിജയകരമായി നടപ്പാക്കിയിരുന്നതായും സർക്കാർ വിശദീകരിച്ചു.
