കണ്ണൂര്‍: മരണപ്പെട്ട യുവാവ് തങ്ങളുടെ അനുഭാവിയാണെന്നും മൃതദേഹം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ഇരിട്ടിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ഒടുവില്‍ മൂന്ന് പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലിസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷത്തിന് അവസാനം കുറിച്ചത്.

ഇരിട്ടിക്കടുത്ത് കുയിലൂരിലാണ് സംഭവം അരങ്ങേറിയത്. ഞായറാഴ്ച മരിച്ച കുയിലൂര്‍ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി പ്രജിത്ത്(40)തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകാന്‍ ബി.ജെ.പി നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെ പ്രജിന്റെ ബന്ധുക്കളായ സി.പി.എം അനുഭാവികള്‍ ഇതിനെ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

പോസ്റ്റ്മാർട്ടം കഴിഞ്ഞു വീട്ടിലെത്തിച്ച മൃതദേഹം തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു. സഹോദരന്‍ അന്തിമോപചാരം അര്‍പ്പിച്ച് മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് മൃതദേഹത്തിനായി ഇരുവിഭാഗവും പിടിവലിയിലായത്.

നേരത്തെ ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നെങ്കിലും പ്രജിത്തിന്റെ കുടുംബം സിപിഎം അനുഭാവികളാണ്. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയില്‍ പൂക്കളുമായി എത്തി. ശാന്തിമന്ത്രം ചൊല്ലുന്നതിനിടയില്‍ സിപിഎം അനുകൂലവിഭാഗം മൃതദേഹം സംസ്‌കാരത്തിനായി എടുത്തു.

ചിതയില്‍ കിടത്തിയ മൃതദേഹത്തിനുചുറ്റും സംസ്‌കരിക്കാനെത്തിച്ച വിറകുമായി പോര്‍വിളിയും ഉന്തും തള്ളുമായി. ഇതിനിടയില്‍ ചിലര്‍ക്ക് മര്‍ദനമേറ്റു. സ്ഥലത്തെത്തിയ ഇരിക്കൂര്‍ എസ്.ഐ ദിനേശന്‍ കൊതേരി മൃതദേഹത്തിനടുത്തുനിന്ന് എല്ലാവരെയും മാറ്റി അധികൃതരെയും ബന്ധുക്കളെയും മാത്രം നിര്‍ത്തി. ഇതിനിടയില്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരിട്ടി സി.ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തില്‍ ഇരിട്ടി, ഉളിക്കല്‍, കരിക്കോട്ടക്കരി പോലിസ് സ്റ്റേഷനുകളില്‍നിന്നായി മുപ്പതിലധികം പോലിസുകാരും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *