കട്ടപ്പന ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ വകുപ്പുകളിലെ പത്ത് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ ഉൾപ്പടെ ഉള്ളവരെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഡി ഐ ജി കട്ടപ്പനയിൽ പറഞ്ഞു. കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ(DIG putta vimaladithya) എന്നയാളെയും ഇദ്ദേഹത്തിന്‍റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം. പ്രതികളായ നിതീഷും വിഷ്‌ണുവും പൊലീസ് കസ്റ്റഡിയിലാണ്. കൊലപ്പെടുത്തിയ കുഞ്ഞ് നിതീഷിന്‍റേത് തന്നെയാണ്.മരിച്ച വിജയന്‍റെ മകളുമായി വിവാഹത്തിന് മുൻപ് നിതീഷിന് ബന്ധമുണ്ടായിരുന്നു. ഇരുവർക്കും ജനിച്ച അഞ്ചുദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂട്ട് നിന്നിരുന്നു.കുഞ്ഞിനെ വീടിനടുത്ത് തൊഴുത്തിൽ കുഴിച്ചുമൂടി എന്നാണ് നിതീഷ് പൊലീസിന് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ഇയാൾ പിന്നീടുള്ള ചോദ്യം ചെയ്യലിൽ മൊഴി മാറ്റിയിരുന്നു. 2016 ലാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്‍റെ മൃതദേഹത്തിന് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയിട്ടില്ല.കഴിഞ്ഞ ഓഗസ്റ്റിൽ വാക്കുതർക്കത്തെ തുടർന്നാണ് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുന്നത്. മൃതദേഹം വീടിനുള്ളില്‍ മറവ് ചെയ്യാൻ വിജയന്‍റെ ഭാര്യ സുമവും മകൻ വിഷ്‌ണുവും കൂട്ടുനിന്നെന്നാണ് പൊലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്‌തതിനുശേഷമാകും ഇവരെ അറസ്റ്റ് ചെയ്യുക.കക്കാട്ടുകടയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജയന്‍റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനാഫലം വന്നതിന് ശേഷമേ മൃതദേഹം വിജയന്‍റേതുതന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നിതീഷും വിഷ്‌ണുവും പിടിയിലായതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *