മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. രാഹുലിന്റെ ലാപ്ടോപ്പ് കണ്ടെത്താൻ അന്വേഷണം. പാലക്കാടും വടകരയിലും കൂടുതൽ പരിശോധന നടത്താൻ അന്വേഷണ സംഘത്തിന്റെ നീക്കം. രാഹുലുമായി ബന്ധമുള്ള മറ്റു ചില സ്ഥലങ്ങളിലും പരിശോധന നടത്തും. തിരുവല്ല ക്ലബ് 7 ഹോട്ടലിലെ റൂം നമ്പർ 408 -ലാണ് തെളിവെടുപ്പ് നടത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

തെളിവെടുപ്പിനു ശേഷം രാഹുലിനെ തിരികെ എആർ ക്യാംപിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആർ ക്യാംപിൽനിന്നും ഹോട്ടലിൽ‌ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തിരുവല്ലയിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടക്കും.

അതേസമയം പത്തനംതിട്ട എആർ ക്യാമ്പിൽ ഉള്ള പ്രതിയെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും. രാഹുലിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *