പാലക്കാട്: ട്രാൻൻസ്ജെൻഡർ വ്യക്തികളായ പ്രവീൺ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തിൽ പാലക്കാട് വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിൻ്റെ തുടർച്ചയായാണ് വിവാഹം. സ്വത്വം വെളിപ്പെട്ടുത്തിയ കാലം മുതൽ ഈ നിമിഷം വരെ നിരന്തരം വെല്ലുവിളികളിലൂടെ കടന്നു പോകുന്ന രണ്ടു വ്യക്തികൾ.
അതിജീവനത്തിന്റെ പാതയിൽ എപ്പോഴോ പ്രണയച്ചുവട് വെച്ചവർ. പ്രവീൺ നാഥ് മുൻ മിസ്റ്റർ കേരള. റിഷാന മുൻ മിസ് മലബാർ . പ്രവീണിന് പ്രിയം ബോഡി ബിൽഡിംഗ്. റിഷാനയ്ക്ക് മോഡലിംഗ്. തുടക്കത്തിൽ എതിർത്ത വീട്ടുകാരും ചേർത്തുവെച്ചതോടെ വിവാഹം. ഇരുവരും തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പാലക്കാട് നടന്ന ചടങ്ങിൽ ട്രാൻസ് വിഭാഗത്തിലെ നിരവധി പേർ പങ്കെടുത്തു.
പെണ്ണുടലിൽ നിന്ന് ആൺ ശരീരത്തിലേയ്ക്കുള്ള പൊള്ളുന്ന യാത്രയാണ് പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീൺ നാഥിന്റേത്. പലതവണ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴും തനിലെ കഴിവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്ന ‘മസിൽ അളിയൻ’. ബോഡി ബിൽഡിങ്ങിലേക്കും മിസ്റ്റർ കേരളയിലേയ്ക്കും പ്രവീൺ എത്തിയത് ആകസ്മികമായിട്ടായിരുന്നു.
എറണാകുളത്ത് പഠിക്കുമ്പോൾ ഫിറ്റ്നസിനായി മാത്രം ജിമ്മിൽ പോകുന്ന പതിവേ ഉണ്ടായിരുന്നോള്ളൂ. ജിമ്മിലും അത്ര നല്ല നോട്ടങ്ങൾ അല്ല പ്രവീൺ നേരിട്ടത്. എന്നാൽ തൃശൂരിൽ എത്തിയപ്പോൾ താമസസ്ഥലമായ പൂങ്കുന്നത്തിന് അടുത്തുള്ള ജിം ആണ് പ്രവീണിൻറെ ജീവിതം മാറ്റി മറിച്ചത്
കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീൺ.അഭിനയത്തിലും ഒരു കൈ നോക്കിയ പ്രവീണിന് ഇനിയും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. ആ സ്വപ്നങ്ങൾക്ക് കൂട്ടായി ട്രാൻസ് വുമണും മലപ്പുറംകാരിയുമായ റിഷാന ഐഷുവും പ്രവീണിനൊപ്പം ഇനിയുണ്ടാകും. രണ്ട് വർഷത്തെ ഇവരുടെ സൗഹൃദം ഇന്ന് വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു.
