
സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യം വിട്ട മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്ത് ബെൽജിയം പോലീസ്. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരമാണ് ആറസ്റ്റ് നടന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്ത് താമസിച്ചു വരികയായിരുന്നു.
മുംബൈ കോടതി മെഹുൽ ചോക്സിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഏജൻസികളുടെ അഭ്യർഥന മാനിച്ചാണ് അറസ്റ്റ് നടന്നത്. 2018-ലും 2021-ലുമായി മുംബൈ കോടതി രണ്ട് അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പിൽ ഇയാളുടെ അനന്തരവൻ നീരവ് മോദിയും ഉൾപ്പെട്ടിരുന്നു.
സർക്കാർ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും ബെൽജിയം ഫെഡറൽ പബ്ലിക് സർവീസ് (എഫ്‌പിഎസ്) വിദേശകാര്യ വക്താവും സോഷ്യൽ മീഡിയ, പ്രസ്സ് മേധാവിയുമായ ഡേവിഡ് ജോർഡൻസ് പറഞ്ഞു. ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ ബെൽജിയത്തിൽ താമസം ലഭിക്കുന്നതിന് ചോക്‌സി തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ രേഖകൾ നൽകിയതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.