കോഴിക്കോട്: മൂഴിക്കലില്‍ ബന്ധുക്കളായ പതിനാറുകാരിയേയും ഇരുപതുകാരനേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. 20കാരനായ യുവാവ് ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നസ്രീനയുടെ മൃതദേഹം കഴുത്തിൽ ഷാൾ ചുറ്റിയ നിലയിലും കൈ കാലുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലുമായിരുന്നു.
കള്ളത്താക്കോൽ സംഘടിപ്പിച്ചാണ് യുവാവ് വീട്ടിൽ കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വായിലും മുഖത്തും സെല്ലോടാപ്പ് ചുറ്റിയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം മറ്റൊരു മുറിയിൽ കണ്ടെത്തിയത്.
നസ്രീനയുടെ മുത്തശിയേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നും ലഹരി ഉപയോഗവും മോഷണവും ശീലമാണെന്നും പൊലീസ് പറഞ്ഞു. നിരന്തരം കുഴപ്പങ്ങളുണ്ടാക്കിയതിനെ തുടർന്ന് നസ്രീനയുടെ വീട്ടിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. നസ്രീനയോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊല നടത്തിയതിന് കാരണമായി സംശയിക്കുന്നത്.
