ഗാസ സിറ്റി; ടെല്‍ അവീവ്: ഗാസക്കെതിരെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ വന്‍ സൈനിക നീക്കത്തിന് തുടക്കം കുറിച്ചു. ഗാസയില്‍ ശക്തമായ ആക്രമണം നടത്താനാണ് തീരുമാനം. കരസേനയെയും രംഗത്തിറക്കി. കര, വ്യോമ സേനകളുടെ ഒരുമിച്ചുള്ള ആക്രമണമാണ് നടക്കാന്‍ പോകുന്നതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

9000 സൈനികരെ കൂടി അധികമായി ഇറക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. കരയുദ്ധം ആരംഭിച്ചാല്‍ മരണ സംഖ്യ ഉയരുമെന്ന് ഉറപ്പാണ്. ഇതുവരെ 113 പേര്‍ മരിച്ചുവെന്നാണ് വിവരം. ഇതില്‍ 20 കുട്ടികളും 15 സ്ത്രീകളും ഉള്‍പ്പെടും. ഇസ്രായേലില്‍ 6 വയസുകാരന്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍.

കരസേന ഗാസയില്‍ കടന്നോ
ഗാസയിലെ പലസ്തീന്‍ക്കാര്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്താനാണ് ഇസ്രായേല്‍ തീരുമാനം. കരസേന ആക്രണം തുടങ്ങി എന്ന് ആദ്യം അറിയിച്ച ഇസ്രായേല്‍ സൈന്യം പിന്നീട് തിരുത്തി. ഗാസയില്‍ കരസേന കടന്നിട്ടില്ലെന്നും എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നും സൈന്യം വിശദീകരിച്ചു. ചില കാര്യങ്ങളില്‍ കൂടി തീരുമാനമായാല്‍ കരസേന ഗാസയില്‍ കടക്കുമെന്നും സൈന്യം അറിയിച്ചു

സൈന്യം പറഞ്ഞത്
പല അന്താരാഷ്ട്ര മാധ്യമങ്ങളും കരസേന ആക്രമണം നടത്തി എന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കരേസന കടന്നിട്ടില്ലെന്നും ഗാസ അതിര്‍ത്തിയില്‍ എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട് എന്നുമാണ് മറ്റുചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര-വ്യോമ സേനകള്‍ ഗാസയില്‍ ആക്രമണം തുടങ്ങിയെന്ന് ഇസ്രായേല്‍ സൈന്യം ട്വിറ്ററില്‍ അറിയിച്ചിരുന്നു. പിന്നീടുള്ള കാര്യങ്ങളിലാണ് രണ്ട് തരം റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കൂടുതല്‍ പട്ടാളം വരുന്നു
അതേസമയം, 9000 സൈനികരെ കൂടി യുദ്ധമുഖത്തേക്ക് അയക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. വിവിധ സൈനിക ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഇവരെ ഗാസ അതിര്‍ത്തിയിലേക്ക് അയക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച അനുമതി പ്രതിരോധം മന്ത്രാലയം നല്‍കിയത്. കൂടുതല്‍ സൈനികരെത്തുന്നത് കരയാക്രമണത്തിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലബ്‌നാനില്‍ നിന്ന് ആക്രമണം
അതേസമയം, ഇസ്രായേല്‍ ആക്രമണത്തിനെതിരെ പലസ്തീനിലെ മറ്റു പ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമാണ്. പലയിടത്തും ജൂതരും അറബികളും തമ്മിലുള്ള സംഘര്‍ഷമായി മാറിയിട്ടുണ്ട്. കലാപത്തിന്റെ അന്തരീക്ഷമാണ് ഇസ്രായേല്‍ തെരുവുകളിലും വെസ്റ്റ് ബാങ്കിലും. അതിനിടെ അയല്‍രാജ്യമായ ലബ്‌നാനില്‍ നിന്ന് ലബ്‌നാനിലേക്ക് ആക്രമണം നടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ഗാസയില്‍ നിന്ന് റോക്കറ്റുകള്‍ കുതിച്ചു
ഐക്യരാഷ്ട്രസഭാ രക്ഷാസമിതി വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്താഴ്ച യോഗം ചേരും. ഇസ്രായേലില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ആശങ്ക പ്രകടിപ്പിച്ചു. ഗാസയില്‍ ആക്രമണം ശക്തമായിട്ടുണ്ട് എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലെ അഷ്‌ദോദ്, അഷ്‌കെലോണ്‍ തുടങ്ങിയ നഗരങ്ങളിലേക്ക് ഗാസയില്‍ നിന്ന് റോക്കറ്റാക്രമണവും ശക്തമാണ്.

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു
ഗാസയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഒഴിഞ്ഞുപോകുന്നത്. കരയാക്രണം തുടങ്ങിയാല്‍ ഇസ്രായേലിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഹമാസ് പ്രതികരിച്ചു. ഗാസക്കെതിരെ ആക്രമണം നടക്കുന്ന വേളയില്‍ തന്നെയാണ് ഇസ്രായേലില്‍ കലാപമുണ്ടായിരിക്കുന്നത്. ഇസ്രായേല്‍ പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു.

യുദ്ധവും പെരുന്നാളും
അതേസമയം, മിസൈല്‍ ആക്രമണങ്ങള്‍ക്കിടയിലും ഗാസയില്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പള്ളികളിലും തകര്‍ന്ന കെട്ടികള്‍ക്കിടയിലും ആളുകള്‍ പ്രാര്‍ഥിക്കുന്ന ചിത്രങ്ങളാണ് വന്നത്. പ്രശ്‌ന പരിഹാരത്തിന് ലോക രാജ്യങ്ങള്‍ ശ്രമം തുടങ്ങി. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി യോഗം ചേരും. ഇസ്രായേല്‍ ആക്രമണം നിര്‍ത്തിയാല്‍ ഞങ്ങളും നിര്‍ത്തുമെന്ന് ഹമാസ് നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *