ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് ഇന്നേക്ക് ഒരു വയസ്സ് 2020 ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം. വിടവാങ്ങി ഒരാണ്ട് തികയുമ്പോഴും സുശാന്തിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല.കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നീട് ബന്ധുക്കൾ രംഗത്തെത്തി.
അന്വേഷണം മുന്നോട്ടു പോവുന്തോറും ഏറെ വിവാദങ്ങളും പുറത്തുവന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്നുകേസുമെല്ലാം വലിയ വാർത്തകളായി. സുശാന്ത് വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ആ കേസ് എങ്ങുമെത്താതെ ദുരൂഹതകൾ അവശേഷിപ്പിക്കുകയാണ്.

1986-ൽ പട്‍ന സ്വദേശികളായ കൃഷ്‍ണകുമാർ സിംഗ് – ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായാണ് സുശാന്ത് ജനിച്ചത്. മൂന്ന് ചേച്ചിമാരുടെ ഒരേയൊരു അനുജനായിരുന്നു സുശാന്ത്. പഠിത്തത്തിലും സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. പഠിക്കാൻ മിടുക്കനായ സുശാന്ത്, ദേശീയ തലത്തിൽ ഫിസിക്സ് ഒളിമ്പ്യാഡിൽ വിന്നറായി. ഐഎസ്എം ധൻബാദ് അടക്കം പതിനൊന്ന് എഞ്ചിനീയറിങ് എൻട്രൻസുകളിലും പാസ്സായി. ദില്ലിയിൽ നിന്ന് പോകാൻ താല്‍പര്യം ഇല്ലാത്തതുകൊണ്ട് ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് കോഴ്‌സിന് ചേർന്ന് പഠനം തുടങ്ങി.
സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ 2008ൽ എന്ന സീരിയലിലൂടെ ആയിരുന്നു സുശാന്തിന്റെ മിനിസ്‍ക്രീനിലെ അരങ്ങേറ്റം. സുശാന്ത് അഭിനയിച്ച നാടകം കണ്ട ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിലെ കാസ്റ്റിംഗ് മെമ്പറാണ് താരത്തെ ഓഡിഷന് വിളിക്കുന്നത്. പരമ്പരയുടെ തുടക്കത്തിൽ തന്നെ സുശാന്തിന്റെ കഥാപാത്രം മരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരനായി സുശാന്ത് മാറി. തുടർന്നുള്ള എപ്പിസോഡുകളിൽ ആത്മാവിന്റെ രൂപത്തിൽ സുശാന്ത് എത്തി.

ജൂൺ 2009 ൽ ‘പവിത്ര രിഷ്‍താ’ എന്ന പരമ്പരയിലൂടെ സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. അതിലെ കഥാപാത്രമാണ് താരത്തെ ബിഗ് സ്‍ക്രീനിലേക്ക് എത്തിച്ചത്. ചേതൻ ഭഗത്തിന്റെ പുസ്തകത്തെ ആധാരമാക്കിയൊരുക്കിയ ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‍കാരവും സുശാന്ത് നേടി.

റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും സുശാന്ത് തകർത്ത് അഭിനയിച്ചു. ആമിർ ഖാനും അനുഷ്‍ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിൽ വളരെ കുറച്ചു സീനുകൾ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വെറും ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി അവിസ്‍മരണീയമായ റോളുകളിൽ പകർന്നാടിയ സുശാന്ത് സിംഗ് രാജ്‍പുത് എന്ന യുവപ്രതിഭ, ചെയ്‍തുതീർക്കാൻ നിരവധി റോളുകൾ ബാക്കിവച്ചാണ് കളമൊഴിഞ്ഞത്.
