വിവിധ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും. രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 61 കേന്ദ്രങ്ങളിലായി ഏകദേശം 23666 പേരാണ് പരീക്ഷ എഴുതുന്നത്. പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. രാവിലെയുള്ള പരീക്ഷയ്ക്ക് 9 മണിക്കും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് 2 മണിക്ക് മുമ്പും പരീക്ഷാ ഹാളില്‍ പ്രവേശിക്കണം. ഇ-അഡ്മിറ്റ് കാര്‍ഡില്‍ അനുവദിച്ചിരിക്കുന്ന കേന്ദ്രത്തില്‍ മാത്രമെ പരീക്ഷ എഴുതാന്‍ അനുവദിക്കൂ. ഡൗണ്‍ലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാര്‍ഡിനൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിക്കുന്ന ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡും കൈയ്യില്‍ കരുതണം. ആവശ്യപ്പെടുമ്പോള്‍ അത് ഇന്‍വിജിലേറ്ററെ കാണിക്കണം. കറുത്ത ബാള്‍പോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകള്‍, മൊബൈല്‍ഫോണുകള്‍, ക്യാമറകള്‍, ഇലക്ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് / ഐറ്റി ഉപകരണങ്ങള്‍ പരീക്ഷാഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാര്‍ഥിയെയും പുറത്തു പോകാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *