ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെന്‍സില്‍വാനിയയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

യോഗത്തില്‍ ട്രംപ് സംസാരിക്കാന്‍ തുടങ്ങിയതിന് തൊട്ട് പിന്നാലെ വേദിയില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ മുഖത്ത് രക്തം പുരണ്ട നിലയിലെ ദൃശ്യങ്ങളും പുറത്ത് വന്നു. ട്രംപിനെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉയരത്തിലുള്ള സ്ഥലത്തുനിന്നാണ് വെടിവെച്ചത്.

സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ‘അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ നന്ദിയുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും റാലിയില്‍ പങ്കെടുത്തുവര്‍ക്കുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അമേരിക്കയില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ല. ഇതിനെ അപലപിക്കാന്‍ നാം ഒരു രാഷ്ട്രമായി ഒന്നിക്കണം’ -ബൈഡന്‍ എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *