യുഎസിന്റെ സമ്മര്‍ദത്തിലും റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പിന്തുണച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തെ അഭിസബോധന ചെയ്തുകൊണ്ടാണ് ഇമ്രാന്‍ ഇന്ത്യയെ പുകഴ്ത്തിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത ശേഷം റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെതിരെയുള്ള യു എസ് സമ്മര്‍ദ്ദത്തെ അതിജീവിച്ചതില്‍ ഇന്ത്യന്‍ മന്ത്രിയെ ഇമ്രാന്‍ പ്രശംസിച്ചു.

ഇന്ത്യ- അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ്. പാകിസ്താന്‍ അതുപോലുമല്ല. എന്നിട്ടും അമേരിക്കയുടെ നിര്‍ദ്ദേശത്തെ ഇന്ത്യ നിരാകരിച്ചത് എങ്ങനെയെന്ന് നോക്കൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു എസ് ജയശങ്കറിന്റെ വീഡിയോ കാണിച്ചത്. യൂറോപ്പിന് റഷ്യയില്‍ നിന്ന് വാതകം വാങ്ങാമെങ്കില്‍ ഇന്ത്യയിലെ ആവശ്യത്തിനനുസരിച്ച് എണ്ണ വാങ്ങാനുള്ള അവകാശം ഇന്ത്യക്കുമുണ്ടെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ഇത് വേണ്ടാ എന്ന് പറയാന്‍ ആരാണ് നിങ്ങള്‍ എന്ന് ജയശങ്കര്‍ ചോദിച്ചതായും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

‘നിങ്ങള്‍ ആരാണ് എന്നാണ് ജയ്ശങ്കര്‍ അവരോടു ചോദിക്കുന്നത്. റഷ്യയില്‍നിന്ന് യൂറോപ്പും ഗ്യാസ് വാങ്ങുന്നു. ഞങ്ങളുടെ ജനങ്ങള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം ഞങ്ങളതു വാങ്ങുമെന്ന് ജയ്ശങ്കര്‍ പറയുന്നു. ഇതാണ് ഒരു സ്വതന്ത്ര രാജ്യം ചെയ്യേണ്ടത്. താരതമ്യേന വില കുറഞ്ഞ എണ്ണ വാങ്ങുന്നതിനായി റഷ്യയുമായി ഞങ്ങള്‍ ചര്‍ച്ച നടത്തി. എന്നാല്‍ യുഎസിന്റെ സമ്മര്‍ദത്തെ എതിര്‍ത്തു പറയാന്‍ ഈ സര്‍ക്കാരിന് ധൈര്യമില്ല. ഇന്ധനവില ആകാശംമുട്ടുന്നു. ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഈ അടിമത്തത്തെ ഞാന്‍ എതിര്‍ക്കുന്നു’ ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *