ചെന്നൈ: മലയാളിയായ കോളേജ് പ്രിൻസിപ്പാൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലെറ്റ് കൂടിയായ ജോര്‍ജ്ജ് എബ്രഹാമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പലാണ് പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ജോർജ് എബ്രഹാമിനെതിരായ പരാതി.

വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്‍റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് മോശമായി പെരുമാറി. ജോര്‍ജ്ജ് എബ്രഹാമിന്‍റെ പെരുമാറ്റം ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോടെങ്കിലും പറഞ്ഞാൽ പ്രത്യാഘതമുണ്ടാകുമെന്നായിരുന്നു ഭീഷണി. ഭീഷണി അവഗണിച്ച് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി മനേജ്മെന്റിന് പരാതി നൽകുകയായിരുന്നു.

മാർച്ച് പതിനൊന്നിനായിരുന്നു പെൺകുട്ടി പരാതി നൽകിയത്. ഇത് ആദ്യമായല്ല ജോര്‍ജ്ജ് എബ്രഹാം സമാനമായ കുറ്റകൃത്യങ്ങില്‍ ഏര്‍പ്പെടുന്നത്. നേരത്തെ 22 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചതിന് ജോര്‍ജ്ജിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസിൽ അറസ്റ്റ് ഒഴിവാക്കി കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചു. പിന്നീട് വിദ്യാർത്ഥികളുടെ പ്രതിഷേധം അവഗണിച്ച് ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോതമംഗലം സ്വദേശിയാണ് ജോര്‍ജ്ജ് അബ്രഹാം. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ ഇപ്പോൾ‌ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *