എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇപ്പോള്‍ ബിജെപിക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇല്ലെന്നും മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമുള്ള അദ്ദേഹത്തിന്‍റെ പ്രസ്‌താവന തന്നെ ഇതിനു തെളിവാണ്. ഇതിനു തുടര്‍ച്ചയായി ഇപ്പോള്‍ ബിജെപിയുടെ 4 സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്.തിരുവനന്തപുരം, ആറ്റിങ്ങല്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ കുറിച്ച് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പോലും പറയാന്‍ തയ്യാറാകാത്ത അഭിപ്രായമാണ് ഇ പി ജയരാജന്‍ പറയുന്നത്. തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന പ്രസ്‌താവന ബിജെപി അണികളെ പോലും ഞെട്ടിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഇതിന്‍റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുമ്പോഴാണ് ഇപി ജയരാജന് രാജീവ് ചന്ദ്രശേഖറുമായുള്ള ബന്ധം വ്യക്തമാകുന്നത്. സമീപകാലത്ത് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയനുസരുച്ച് രാജീവ് ചന്ദ്രശേഖരന്‍റെ ഉടമസ്ഥതയിലുള്ള ജൂപിറ്റല്‍ കാപിറ്റല്‍ വെഞ്ച്വേഴ്‌സ് എന്ന കമ്പനിയുടെ സഹോദര സ്ഥാപനമാണ് നിരാമയ റിട്രീറ്റ്. ഈ നിരാമയ റിട്രീറ്റ് എന്ന സ്ഥാപനമാണ് ഇപി ജയരാജന്‍റെ വിവാദമായ മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് ഏറ്റെടുത്തത്. ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ ബിസിനസ് പങ്കാളിയായതിനാലാണ് അദ്ദേഹത്തെ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് ജയരാജന്‍ പുകഴ്ത്തുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.രാജീവ് ചന്ദ്രശേഖറിനെ മാത്രം പുകഴ്ത്തുന്നത് സംശയം ഉളവാക്കും എന്നതിനാലാണ് മറ്റ് നാലുപേരെ കൂടി കൂട്ടു പിടിച്ചിരിക്കുന്നത്. ഇതു വഴി സിപിഎം വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിന് മറിക്കാനുള്ള ശ്രമം ജയരാജന്‍ ഇടപെട്ട് നടക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതോടെ സിപിഎം അങ്കലാപ്പിലാണ്. ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന് ഇനിയും ഒന്നര വര്‍ഷം കൂടി രാജ്യസഭയില്‍ കാലാവധിയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഇതിന്‍റെ അടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇന്ത്യ മുന്നണിക്ക് ഭരണം പിടിക്കണമെങ്കില്‍ വേണ്ടത് രാജ്യസഭയിലെ ഭൂരിപക്ഷമല്ല. ലോക്‌സഭയിലെ എണ്ണമനുസരിച്ചാണ് തീരുമാനിക്കുക. അതിനാല്‍ പരമാവധി സീറ്റു നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ആലപ്പുഴയില്‍ വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയായതോടെ സിപിഎമ്മിന്‍റെ പോക്കറ്റിലുള്ളതു കൂടി പോകുമെന്നുറപ്പായി. ഇതില്‍ വേവലാതി പൂണ്ടാണ് ജയരാജനും പിണറായിയും കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ആദ്യം മോദിയെ ഇറക്കാനുള്ള ഭൂരിപക്ഷം ലോകസ്ഭയിലുണ്ടാക്കട്ടെ എന്നിട്ട് രാജ്യസഭയെ കുറിച്ചാലോചിക്കാമെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *