കൊടും വരള്‍ച്ചയില്‍ 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇതില്‍ കാലതാമസം ഉണ്ടായാല്‍ പ്രക്ഷോഭത്തിലേക്കു നീങ്ങും.

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. ഏതാണ്ട് 257 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഉത്പാദന നഷ്ടംകൂടി കണക്കാക്കുമ്പോള്‍ ഏതാണ്ട് 500 കോടിക്ക് മുകളിലായിരിക്കുമത്. വിദഗ്ധസമിതി കണക്ക് കൈമാറിയിട്ടും സര്‍ക്കാര്‍ അതിന്മേല്‍ അടയിരിക്കുകയാണ്.

വന്‍ തുക വായ്പയെടുത്ത് കൃഷിയിറക്കിയ ഏലം,നെല്ല്,വാഴ കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും കര്‍ഷകരെ വേട്ടയാടുന്നു.

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷകനയം കാരണം 43 ഓളം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ഷകപെന്‍ഷന്‍ നിലച്ചിട്ട് നാളേറെയായി. ഇനിയും കര്‍ഷകരെ കുരുതി കൊടുക്കുന്നതിന് പകരം എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *