സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്. ഇന്ന് ആകെ 1002 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് കുറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഇതോടൊപ്പം വാക്സിനിലൂടെ പ്രതിരോധവും നേടണം. വാക്സിനെടുക്കാന്‍ ശേഷിക്കുന്നവര്‍ വാക്സിനെടുക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വാക്സിന്റെ ക്ഷാമമില്ല. ഒന്നും രണ്ടും ഡോസ് കോവിഡ് വാക്സിന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. മാസങ്ങള്‍ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധ ശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അര്‍ഹരായ എല്ലാവരും കരുതല്‍ ഡോസ് എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് 6 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുകയുള്ളൂ. സെപ്റ്റംബര്‍ മാസം അവസാനംവരെ ഇതുണ്ടാകും.

12 മുതല്‍ 14 വരെ പ്രായമുള്ള 71 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 36 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 15 മുതല്‍ 17 വരെ പ്രായമുള്ള 85 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 59 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും 10 ശതമാനം പേര്‍ക്ക് കരുതല്‍ ഡോസും നല്‍കിയതായും മന്ത്രി പറഞ്ഞു.

പുതിയ നഴ്സിംഗ് കോളേജുകളില്‍ അഡ്മിഷന്‍ ഈ വര്‍ഷം മുതല്‍: മന്ത്രി വീണാ ജോര്‍ജ്

അതേസമയം, സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സാണ് ആരംഭിക്കുന്നത്. ഓരോ മെഡിക്കല്‍ കോളേജിലും 60 വിദ്യാര്‍ത്ഥികള്‍ വീതം 120 പേര്‍ക്ക് ഈ ബാച്ചില്‍ പ്രവേശനം നല്‍കും. കോഴ്സ് കാലാവധി 4 വര്‍ഷവും തുടര്‍ന്ന് ഒരു വര്‍ഷം ഇന്റേഷണല്‍ഷിപ്പും ലഭിക്കും. അങ്ങനെ 5 വര്‍ഷമാകുമ്പോള്‍ 600 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്. ഇത് ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പുതിയ നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ എത്രയും വേഗമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യങ്ങളുള്‍പ്പെടെ അടിയന്തരമായി സജ്ജമാക്കേണ്ടതാണ്. നഴ്സിംഗ് കോളേജുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതാണ്. ഈ നഴ്സിംഗ് കോളേജുകളുടെ മേല്‍നോട്ടത്തിനായി തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സലീന ഷായെ സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തുകയും ചെയ്തു.

രണ്ട് മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആരംഭിക്കാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. പ്രാഥമിക നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് തൊട്ടടുത്ത ദിവസം തന്നെ യോഗം വളിച്ചത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ്, ജെ.ഡി.എന്‍.ഇ., കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *