തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജില്‍നിന്നും ശരീരഭാഗങ്ങള്‍ കാണാതായ കേസില്‍ ആക്രികച്ചവടക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഈശ്വര്‍ ചന്ദിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മോഷണം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ മര്‍ദിച്ചതായി ഇയാള്‍ മൊഴി നല്‍കി.

പത്തോളജിക്കല്‍ ലാബിന് സമീപത്തുനിന്ന് ശരീരഭാഗങ്ങള്‍ കാണാതായതില്‍ DMEയോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡിഎംഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നാളെ ഡിഎംഇ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയേക്കും. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ അറ്റന്‍ഡര്‍ അജയകുമാറിന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

പരിശോധനക്കയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. 17 രോഗികളുടെ സ്‌പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം.

രണ്ട് ജീവനക്കാര്‍ ചേര്‍ന്നാണ് പാത്തോളജി ലാബിലേക്ക് ആംബുലന്‍സില്‍ ശരീര ഭാഗങ്ങള്‍ കൊണ്ടുപോയത്. തുടര്‍ന്ന് ലാബിന് സമീപത്തെ കോണിപ്പടിയില്‍ ഇറക്കിവെച്ചു. ഇവര്‍ ലാബില്‍ പോയി തിരിച്ചുവരുന്നതിനിടയിലാണ് മോഷണം നടക്കുന്നത്.

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാള്‍ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *