കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ പി കൗലത്ത്, ജിഷ ചോലക്കമണ്ണില്‍ എന്നീ യു ഡിഎഫ് മെമ്പര്‍മാരെ അയോഗ്യരാക്കിയ മുന്‍സിഫ് കോടതി വിധി ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. മുന്‍സിഫ് കോടതി വിധിക്കെതിരെ ഇവര്‍ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. മെമ്പര്‍മാരായി തുടരാമെങ്കിലും, വോട്ട് രേഖപ്പെടുത്താനോ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ ഇവര്‍ക്ക് കഴിയില്ല. വിധി യു ഡി എഫിന് താല്‍ക്കാലികാശ്വാസമായെങ്കിലും എല്‍ ഡി എഫിന് രാഷ്ട്രീയ നേട്ടമാണ്. 23 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് ഒന്‍പതും ബിജെപിക്ക് രണ്ടും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. രണ്ടു യുഡിഎഫ് അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാതെ വരുമ്പോള്‍ ഭരണപക്ഷത്തിന് 11 അംഗങ്ങളും പ്രതിപക്ഷത്തിന് വോട്ടവകാശമുള്ള 10 അംഗങ്ങളും മാത്രമേ ഉണ്ടാവൂ. ഇതോടെ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ തന്നെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കാന്‍ ഭരണപക്ഷത്തിന് സാധിക്കും.

2011-12 പദ്ധതി വര്‍ഷം നടപ്പിലാക്കിയ ചിലപദ്ധതികള്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ പഞ്ചായത്തിനുണ്ടായ നഷ്ടം യോഗത്തില്‍ പങ്കെടുത്ത മെമ്പര്‍മാരില്‍ നിന്ന് ഈടാക്കണമെന്നുള്ള ഓഡിറ്റ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, അന്ന് മെമ്പര്‍മാരായിരുന്ന കൗലത്ത്, ജിഷ ചോലക്കമണ്ണില്‍ എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാണെന്നായിരുന്നു എല്‍ ഡി എഫിന്റെ ആക്ഷേപം. ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ ഇവര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ലെന്നായിരുന്നു യു ഡി എഫിന്റെ വാദം. എന്നാല്‍ തുക ഈടാക്കാന്‍ സെക്രട്ടറി പുറപ്പെടുവിച്ച റിക്കവറി നോട്ടീസിന് മാത്രമേ സ്റ്റേ ബാധകമുള്ളൂവെന്നും പഞ്ചായത്തിന് മെമ്പര്‍മാര്‍ കൊടുത്ത് തീര്‍ക്കാനുള്ള ബാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ടെന്ന എല്‍ ഡി എഫിന്റെ തടസ്സവാദം അംഗീകരിച്ച മുന്‍സിഫ് കോടതി, രണ്ട് പേരുടെയും തിരഞ്ഞെടുപ്പ് അസാധുവാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *