കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസില്‍ ഉള്‍പ്പെടെയാണ് പോലീസ് പരിശോധന നടത്തുന്നത്. വയനാട്ടില്‍ ഒരിടത്തും പരിശോധന നടക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നാല് സ്ഥലങ്ങളിലും എസ്‌ഐടിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്.

പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിട്ടുണ്ട്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തി വരുന്നത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തിവരികയാണ്.

പ്രധാന ന്യൂസ് ഡെസ്‌കും സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്ന കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്താണ് വ്യാപക പരിശോധന നടക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ അടക്കം കണ്ടെത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തട്ടിപ്പ് നടത്താന്‍ മുന്‍ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നുള്‍പ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. എല്ലാ വിധ രേഖകളും കൈയിലുണ്ടെന്നും കരാറുകള്‍ സുതാര്യമായിരുന്നുവെന്നുമാണ് സ്‌പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്ന രേഖകള്‍ ഇവര്‍ക്ക് കാണിക്കാനും അന്വേഷണ സംഘത്തെ ഇത് ബോധ്യപ്പെടുത്താനും കഴിയുമോ എന്നതാണ് നിര്‍ണായക ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *