
ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു മോശം പെരുമാറ്റം. നടിയുടെ പരാതി പരിഗണിക്കാൻ തിങ്കളാഴ്‌ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റി അടിയന്തര യോഗം ചേരും.നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉടൻ വിവരശേഖരണം നടത്തും. കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. വിൻസിയുടെ വെളിപ്പെടുത്തലിൽ സ്റ്റേറ്റ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസെടുക്കാൻ പൊലീസും നീക്കം ആരംഭിച്ചു. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ നടിയുമായി സംസാരിക്കുമെന്നാണ് വിവരം.സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച നടന്റെ പേര് വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തുമെന്ന് താരസംഘടനയായ അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. വിൻസിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാൽ ഉടൻ തന്നെ നടനെതിരെ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല അറിയിച്ചു. പുരസ്കാരങ്ങൾക്ക് പരിഗണിക്കുമ്പോൾ നടീ നടൻമാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയൻ ചേർത്തല ആവശ്യപ്പെട്ടിരുന്നു.സിനിമാ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്.