
ദിവ്യ എസ് അയ്യർക്ക്യ്ക്കെതിരെ നടക്കുന്നത് വലിയ സൈബർ ആക്രമണമാണെന്നും പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയർന്നുവരുന്നതാണ് അവർക്കെതിരായ നേതാക്കളുടെ പരാമർശമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.ആക്രമണം നടത്തുന്നതിൽ കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. സ്‌ത്രീകൾ എത്ര ഉന്നത പദവിയിൽ ഇരുന്നാലും പൊതുവെ തികട്ടി വരുന്നത് പുരുഷ മേധാവിത്വമാണ്. പറഞ്ഞ കാര്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് അവർതന്നെ പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.മുനമ്പം വിഷയത്തിൽ ഒരു ഭാഗത്ത് ക്രിസ്‌തീയ വിഭാഗം മറുഭാഗത്ത് മുസ്ലീം വിഭാഗം എന്ന് രണ്ടായി തിരിക്കാനാണ് ശ്രമം. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തെ തടസപ്പെടുത്താനുള്ള ഇടപെടൽ ആണ് ചിലർ നടത്തുന്നത്. രണ്ട് വിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്. രണ്ട് വിഭാഗത്തെയും ഒഴിപ്പിക്കാതെ പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ലീഗും ക്രിസ്‌തീയ ജനവിഭാഗത്തിന്റെ പേരും പറഞ്ഞ് വർഗീയ നിലപാട് സ്വീകരിക്കുന്ന ചിലരും മറുഭാഗത്ത് ഉണ്ടെന്നും പരസ്‌പര വൈരുദ്ധ്യമെന്ന് തോന്നിപ്പിക്കുമെങ്കിലും അവർക്കെല്ലാം നല്ല യോജിപ്പാണെന്നും അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.