കൊച്ചി: പരിധിയിൽ കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അ​ഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം ഇന്നലെ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി.

എക്സൈസ് എസി ബൈജുവിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആൻ്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൻ്റോയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആ​ഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അതേസമയം അറസ്റ്റിനിടെ നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. എഫ്ഐആർ കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ല എന്ന് ആൻ്റോ നിലപാട് എടുത്തതോടെ പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ കുമാർ എഫ്ഐആർ കോപ്പിയുമായി എത്തി കൈമാറുകയായിരുന്നു.

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെയാണ് റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ വൻ മദ്യശേഖരം കണ്ടെത്തിയത്. സാമ്പത്തിക രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കാനെത്തിയ എസ്.ഐ.ടി സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് മദ്യം കണ്ടെത്തിയത്. തുടർന്ന് എക്സൈസിനെ വിവരമറിയിക്കുകയും മദ്യശേഖരം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അനുവദനീയമായ പരിധിയേക്കാൾ വളരെ കൂടുതലായാണ് വീട്ടിൽ മദ്യം സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. 43 ലിറ്ററോളം വിദേശമദ്യവും വൈനും ഉൾപ്പെടെ ആകെ 67 ലിറ്ററിലധികം മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്.

 വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍. തന്നെ കുടുക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്‌സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ’, ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *