കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് ശശി തരൂർ. 2024ൽ വരാൻ പോകുന്ന ബിജെപി തരുന്ന വലിയൊരു വെല്ലുവിളിയാണ്. അതിനെ നേരിടാൻ പാർട്ടിയിൽ ഒരു പുതിയൊരു ഊർജ്ജം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധി കുടുംബം നിക്ഷ്പക്ഷരാണ്. പക്ഷേ, മറ്റ് പല നേതാക്കളും മറ്റ് രീതിയിൽ സംസാരിച്ചു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നും തരൂർ പറഞ്ഞു.

നല്ല പ്രതീക്ഷയുണ്ട്. കേരളത്തിലെ എല്ലാ വോട്ടർമാരെയും കാണാൻ കഴിഞ്ഞില്ല. എത്താൻ സാധിക്കുന്നയിടത്തൊക്കെ എത്തിയിട്ടുണ്ട്. പത്ത് സംസ്ഥാനത്തിൽ ഞാൻ തന്നെ കേറി ഇറങ്ങി. ഈ 16 ദിവസത്തിനുള്ളിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തു. ഇനി പാർട്ടി തീരുമാനിക്കട്ടെ. പാർട്ടി പ്രവർത്തകരാണ് പാർട്ടിയുടെ നേതൃത്വം തീരുമാനിക്കുന്നത്.

ഫോണിൽ പലരും വിളിക്കുന്നുണ്ട്. പലരും നമുക്ക് വേണ്ടിയിട്ട് ആത്മാർത്ഥതയോടെ ഇറങ്ങിയിട്ടുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും. എനിക്ക് എത്ര വോട്ട് കിട്ടിയാലും അത് എല്ലാവരും ഒരുമിച്ച് ഇറങ്ങി ചെയ്ത ഒരു കാര്യമാണ്.

ഇരുപത്തിരണ്ട് വർഷമായി ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട്. വേറെ ഏതു പാർട്ടിയിലും തെരഞ്ഞെടുപ്പ് ഇല്ല. നമ്മുടെ പാർട്ടിയിൽ ആദ്യത്തെ തവണ തെരഞ്ഞെടുപ്പ് വരുമ്പോൾ ചിലർക്ക് ഒരു ഭയം ഉണ്ടാവുന്നതോ അല്ലെങ്കിൽ ഒരു സ്റ്റാൻഡ് എടുത്താൽ അതിനെ കുറിച്ച് ഒരു തെറ്റിദ്ധാരണ ഉണ്ടാകുമെന്ന് വിചാരിക്കുന്നവര് ഉണ്ടാവും. ഞാൻ ആരെയും കുറ്റം പറയുന്നില്ല.

ഗാന്ധി കുടുംബത്തിനെ കുറിച്ച് എനിക്ക് സംശയമൊന്നുമില്ല. അവര് തുടക്കം മുതൽക്ക് നിഷ്പക്ഷമാണെന്ന് പറഞ്ഞു. വേറെ പല നേതാക്കളും വേറെ രീതിയിൽ സംസാരിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതിനു തെളിവുണ്ട്. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഗാന്ധി കുടുംബത്തോട് നേരിട്ട് ചോദിച്ചവർക്ക് എല്ലാവർക്കും കിട്ടിയ മറുപടി ഞങ്ങൾ നിഷ്പക്ഷമാണെന്നാണ്.

പാർട്ടി എങ്ങനെ നന്നാവുന്നാണ് എൻ്റെ ചിന്ത. 2024ൽ വരാൻ പോകുന്ന ബിജെപി തരുന്ന വലിയൊരു വെല്ലുവിളിയാണ്. അതിനെ നേരിടാൻ പാർട്ടിയിൽ ഒരു പുതിയൊരു ഊർജ്ജം ആവശ്യമുണ്ട്. ഇത് കൊണ്ടുവരാനാണ് ഞാൻ മത്സരിക്കുന്നത്. ജനങ്ങളിലേക്ക് നിങ്ങൾ നോക്കുകയാണെങ്കിൽ എൻ്റെ സന്ദേശം പബ്ലിക് കേട്ടിട്ടുണ്ട്. അവർ തന്നെ പറയുന്നു ഈ പാർട്ടിയിൽ ഇങ്ങനെ ഒരു മാറ്റം വന്നാൽ ഞങ്ങൾ വീണ്ടും പാർട്ടിയിൽ വരും എന്ന്.

200 വോട്ടർമാർക്ക് ഒരു ബൂത്ത് വീതം ആണ് ഒരുക്കിയിട്ടുള്ളത്. ഇപ്രകാരം രാജ്യത്ത് ആകെ 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകൾ പ്രവർത്തിയ്ക്കും. രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ആണ് വോട്ടിംഗ്. 9,308 എ.ഐ.സി.സി അംഗങ്ങൾക്കാണ് വോട്ടവകാശം. ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ആഗ്രഹിയ്ക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെ ഇൻ്റു മാർക്ക് രേഖപ്പെട്ടുത്തിയാണ് വോട്ട് ചെയ്യേണ്ടത്. അക്ഷരമാല ക്രമത്തിൽ ആദ്യം ഖാർഗെയുടേയും രണ്ടാമത് തരൂരിന്റെയും പേരാണ് ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. വോട്ടർമാർക്ക് പ്രത്യേക ക്യൂ ആർ കോഡുകളുള്ള ഐ.ഡി കാർഡുകൾ നല്കിയിട്ടുണ്ട്. വോട്ടർമാരുടെ വിരലിൽ മാർക്കർ പേനകൊണ്ട് വോട്ട് ചെയ്ത ശേഷം മഷിപുരട്ടും.

Leave a Reply

Your email address will not be published. Required fields are marked *