ബംഗ്ലാദേശിന്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതം സിനിമയാകുന്നു. ‘മുജീബ് ദ മേക്കിംഗ് ഓഫ് എ നേഷൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്യാം ബെനഗൽ സംവിധാനം ചെയ്യുന്നു .ഇന്ത്യ ബംഗ്ലാദേശ് സംയുക്ത നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ പോസ്റ്റർ അണിയറപ്രവത്തകർ പുറത്തുവിട്ടു.
ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നേതാവാണ് മുജീബുർ റഹ്‌മാൻ. അതിനാൽ തന്നെ ഏറെ വൈകാരികമായ ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ ശ്യാം ബെനഗൽ പറഞ്ഞു.

ബംഗാബന്ധു എന്ന് വിളിക്കുന്ന മുജീബുർ റഹ്മാന്റെ 102-ാം ജന്മവാർഷിക ദിനമായ മാർച്ച് 17 ന് മുംബൈയിലെ നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷനിൽ (എൻഎഫ്ഡിസി) വച്ചാണ് പോസ്റ്റർ പ്രസിദ്ധീകരിച്ചത്. ജനങ്ങളെ അഭിസംബോധന ചെയ്യുന്ന നേതാവ് എന്ന ആശയം പങ്കുവെയ്ക്കുന്നതാണ് പോസ്റ്റർ. പോസ്റ്റർ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

”ബംഗബന്ധുവിന്റെ ജീവിതം ഒരു സ്‌ക്രീനിനുള്ളിൽ നിറയ്ക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ഒട്ടും വിട്ടുവീഴ്ച വരുത്താതെയാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് പിന്നീടും ഇന്ത്യയുടെ വലിയ സുഹൃത്തായി തുടർന്നു. ഈ പോസ്റ്റർ പ്രേക്ഷകരുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയ്ക്ക് വേണ്ടി ഇന്ത്യ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ തുടക്കം മുതൽ തന്നെ ഞങ്ങളോടൊപ്പം സഹകരിക്കുന്നുണ്ടായിരുന്നു. ഒപ്പം ബംഗ്ലാദേശ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ സഹകരിക്കുന്നതും ഏറെ സന്തോഷകരമായ അനുഭവമായിരുന്നു.” ശ്യാം ബെനഗൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയുടെ ചിത്രീകരണം 2021 ജനുവരിയിലാണ് ആരംഭിച്ചത്.

ബംഗ്ലാദേശി നടൻ ആരിഫിൻ ഷുവൂവാണ് ഷെയ്ഖ് മുജീബുർ റഹ്മാനായി എത്തുന്നത് . ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റായും പിന്നീട് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായും മുജീബുർ റഹ്‌മാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു സാധാരണ മധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച മുജീബ് കൽക്കത്ത സർവ്വകലാശാലയിലാണ് നിയമവും പൊളിറ്റിക്കൽ സയൻസും പഠിച്ചത്. 1949-ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച മുജീബ്, അവാമി ലീഗിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *