കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ വിവാദമായ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണെന്ന് പൊലീസ്. ഇതടക്കം 57 ഓളം കേസുകളാണ് അനു കൊലക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്‍ (49) ന് എതിരെയുള്ളത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകളുണ്ട്.

മലപ്പുറം ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായിട്ടാണ് മറ്റ് 44 കേസുകള്‍. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയിലെ മോഷണത്തില്‍ അറസ്റ്റിലായ മുജീബ് റഹ്‌മാന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ സഹായിയാണ്.

കൊലപാതകത്തിന് മുമ്പായി മുജീബ് റഹ്‌മാന്‍ പലതവണ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. യുവതിയെ ബൈക്കില്‍ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങള്‍ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. പ്രതിയെ പൊലീസ് വീട്ടില്‍ നിന്നും പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കുറുങ്കുടി മീത്തല്‍ അനുവിനെ (27) കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുജീബ് റഹ്‌മാന്‍ തോട്ടില്‍ മുക്കി കൊലപ്പെടുത്തി ആഭണങ്ങള്‍ കവര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *