വാല്‍പ്പാറ വാഹനാപകട ദുരന്തത്തില്‍ പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിലായിരുന്ന 11കാരന്‍ ഷഹാദിനെ വാര്‍ഡിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന പതിനൊന്നുകാരി മസ്‌നീനെ വയറ്റില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നൗഷാദും മുഹമ്മദ് ഫായിസും ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് എത്തിയത്. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുദര്‍ശനം നടക്കുന്ന ഗവ. എച്ച്എസ്എസില്‍ എത്തിയിട്ടുണ്ട്. അധ്യാപകരും മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്.

മരിച്ചവരുടെ സംസ്‌കാരം ഇന്ന് തന്നെ നടക്കും. അബ്ദുല്‍ മജീദ്(അധ്യാപകന്‍), റുഖിയ (ഭാര്യ) എന്നിവരുടെ സംസ്‌കാരം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദില്‍ നടക്കും. റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരുടെ സംസ്‌കാരം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിത (അധ്യാപിക)യുടെ സംസ്‌കാര ചടങ്ങുകള്‍ ഷൊര്‍ണുര്‍ ശാന്തിതീരത്തും ആശാ (അധ്യാപിക)യുടെ അന്ത്യകര്‍മങ്ങള്‍ കൊളത്തൂര്‍ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക), ഹാഷിം (മകന്‍) എന്നിവരുടെ സംസ്‌കാരം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *