ന്യൂ ഡൽഹി: കർണാടക മുഖ്യമന്ത്രി പദം വേണമെന്ന വാശിയിൽ ഉറച്ചുനിന്ന പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനെ അനുനയിപ്പിച്ചത് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെന്നു സൂചന. ബുധനാഴ്ച വൈകുന്നേരത്തോടെ സോണിയ ഗാന്ധി ഡി കെ ശിവകുമാറുമായി ഫോണിൽ സംസാരിച്ചു. മുതിർന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം സോണിയ ഗാന്ധി ശിവകുമാറിനെ അറിയിച്ചു. ശിവകുമാർ ഉപമുഖ്യമന്ത്രിയാകണമെന്നും ഫോൺ സംഭാഷണത്തിൽ സോണിയ ഗാന്ധി ആവശ്യപ്പെട്ടതായാണ് വിവരം.

കർണാടകത്തിൽ പാർട്ടി കൈവരിച്ച മികച്ച വിജയത്തിനു കോട്ടം തട്ടാതിരിക്കാനുള്ള ഇടപെടലാണ് സോണിയയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നിലവിൽ സോണിയ ഗാന്ധി ഷിംലയിലായതിനാലാണ് നേരിട്ടുള്ള കൂടിക്കാഴ്ച നടക്കാതിരുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, രൺദീപ് സിങ് സുർജേവാല, കെ സി വേണുഗോപാൽ എന്നിവരുമായി ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

രണ്ടുമണിക്കൂർ നീണ്ട ചർച്ചയിൽ ഡി കെ ശിവകുമാറിനു രണ്ടു വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകിയത്. ഇരട്ടപ്പദവിക്കെതിരായ നയത്തിൽനിന്നു വിട്ടുവീഴ്ച ചെയ്ത കോൺഗ്രസ്, ഉപമുഖ്യമന്ത്രി പദത്തോടൊപ്പം ശിവകുമാറിന് പിസിസി അധ്യക്ഷനായി തുടരാമെന്ന് അറിയിച്ചു. കൂടാതെ, ശിവകുമാറിൻ്റെ ക്യാമ്പിൽനിന്നുള്ള ആറുപേർക്ക് മന്ത്രിസ്ഥാനം നൽകാമെന്നും ഹൈക്കമാൻഡ് വാഗ്ദാനം നൽകി.

കർണാടകത്തിൽ കോൺഗ്രസിനെ വൻ വിജയത്തിലെത്തിച്ച തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ഡി കെ ശിവകുമാർ. എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ആയതിനാൽ ആദ്യം രണ്ടു വർഷം സിദ്ധരാമയ്യയും പിന്നീടുള്ള മൂന്നുവർഷം ശിവകുമാറും മുഖ്യമന്ത്രി പദം പങ്കിടണമെന്ന ഫോർമുല ആണ് ഹൈക്കമാൻഡ് മുന്നോട്ടുവെച്ചത്.

എന്നാൽ ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ശിവകുമാർ മുഖ്യമന്ത്രി പദം ഇല്ലെങ്കിൽ പുതിയ ഉത്തരവാദിത്തങ്ങൾ വേണ്ടെന്ന നിലപാട് എടുത്തുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കൂടാതെ, മുഖ്യമന്ത്രിസ്ഥാനം ആദ്യം തനിക്കുവേണമെന്നും ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ സിദ്ധരാമയ്യ ഇതിനോടുള്ള എതിർപ്പ് ഹൈക്കമാൻഡിനെ അറിയിച്ചു. സഹോദരനും എംപിയുമായ ഡി കെ സുരേഷിൻ്റെ ഡൽഹിയിലെ വസതിയിൽ തുടർന്നാണ് ശിവകുമാർ നേതാക്കളുമായി ചർച്ച നടത്തിയിരുന്നത്.

അതേസമയം മാരത്തൺ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കർണാടയിലെ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് നേതൃത്വം സമവായത്തിലെത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മെയ് 20 ശനിയാഴ്ച സത്യപ്രതിജ്ഞ നടത്താനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *