പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പൊലീസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇൻ്റ‍ര്‍പോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇയാൾക്കായി ഇപ്പോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇതിൻറെ പുരോഗതി അറിഞ്ഞ ശേഷം നടപടിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.കേസിൽ രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നതാണ് നീളുന്നത്. ഇന്നലെ നോട്ടീസ് നൽകിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. അമ്മയ്ക്ക് അസുഖമാണെന്നും ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്നും ഇരുവരും പോലിസിനെ അറിയിച്ചത്. ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും രാഹുലിൻ്റെ സഹോദരിക്കുമെതിരെ നിലവിൽ പരാതിക്കാരി മൊഴി നൽകിയിട്ടില്ല. അതിനാൽ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരം ഇരുവർക്കും എതിരെയും കേസ് എടുത്തേക്കും.ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇൻ്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ് ശ്രമം. രാഹുലിനെ നാട്ടിൽ എത്തിക്കുന്നത് വൈകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാഹുലിനെ നാട് കടക്കാൻ സഹായിച്ചതിന് അറസ്റ്റിലായ ഉറ്റ സുഹൃത്ത് പി രാജേഷിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *