ഗൗരവമായ ജാഗ്രതക്കുറവാണ് പയ്യന്നൂരിലുണ്ടായ വീഴ്ചയെന്നും അത് കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനും മറ്റു നേതാക്കളെ ശാസിക്കാനും തീരുമാനിച്ചതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്.ടി.ഐ.മധുസൂദനന്‍ എം.എല്‍.എ. ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എടുത്ത നടപടി കണക്ക് യഥാസമയം അവതരിപ്പിക്കാത്തതിനെ തുടര്‍ന്നാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരിക്കുന്നു.തെരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ പണാപഹരണം നടന്നിട്ടില്ല.ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്ക് കാരണമായ പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിയായിരുന്ന വി.കുഞ്ഞികൃഷ്ണനെ മാറ്റിയിരുന്നു. ഇത് നടപടയില്ലെന്നും പാര്‍ട്ടിയില്‍ നിലനിന്നിരുന്ന മാനസികഐക്യമില്ലായ്മ പരിഹരിക്കാനാണ് അദ്ദേഹത്തെ മാറ്റിയതെന്നുമാണ് സിപിഎം വിശദീകരിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.ടി.വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതും, കെ.കെ ഗംഗാധരന്‍, കെ.പി.മധു എന്നിവരെ ശാസിക്കാൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്. ഓഫീസ് ജീവനക്കാര്‍ക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എന്നാൽ അത് സാമ്പത്തിക കാര്യങ്ങളിലല്ലെന്നും പാർട്ടി വിശദീകരിക്കുന്നു. ഈ അച്ചടക്ക നടപടികള്‍ക്കെല്ലാം സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങൾ പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കുഞ്ഞികൃഷ്ണന്റെ പേരിൽ നടപടി എടുത്തതല്ലെന്നും പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയിൽ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാനാണ് ഉയര്‍ന്ന ഘടകമായ സംസ്ഥാന കമ്മിറ്റിയംഗത്തിന് ഏരിയാ സെക്രട്ടറിയുടെ ചുമതല കൊടുത്തതെന്നും പാർട്ടി വ്യക്തമാക്കുന്നു. സിപിഎമ്മിനെ ദുര്‍ബ്ബലപ്പെടുത്തുക എന്നത് കോര്‍പ്പറേറ്റ്-വലതുപക്ഷ അജണ്ടയാണ്. അതിൽ പ്രവ‍ർത്തകർ വീണുപോകരുതെന്നുള്ള അഭ്യർത്ഥനയും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *