തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദിച്ച് വീഡിയോ ചിത്രീകരിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. മലയിൻകീഴ് കുളത്തോട്ടുമല വളവിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ആണ് അറസ്റ്റിലായത്. മർദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മ‍ർദനം അവസാനിപ്പിച്ചില്ല. തുടർന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയിൽ ഉണ്ട്.

ജോലിക്ക് പോയില്ലെങ്കിൽ മക്കൾ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് മാർജിൻഫ്രീ ഷോപ്പിൽ പോകുന്നതെന്നും യുവതി പറയുന്നുണ്ട് . ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരിൽ ചില‍ർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് മലയിൻകീഴ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. ദിലീപിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യയെ മ‍ർദ്ദിച്ച് ചിത്രീകരിച്ച വീഡിയോ ദിലീപിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തുട‍ർന്ന് വധശ്രമം ചുമത്തി ഇയാൾക്കെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു.

നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ഭാര്യ ആതിരയെ മർദിക്കുന്നത് പതിവായതിനാൽ ഇവർ താമസിക്കുന്ന വാടക വീടുകളിൽ നിന്ന് വീട്ടുടമകൾ ഇവരെ മാറ്റുക പതിവായിരുന്നു. ഇത്തരത്തിൽ നാലോളം വീടാണ് ഇവർ ആറുമാസത്തിനിടെ തന്നെ മാറിയത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ആതിരയും ദിലീപും. ആതിര ജോലിക്ക് പോകുന്നതുകൊണ്ടാണ് നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പോറ്റാൻ കഴിയുന്നത്. കഴിഞ്ഞ 16ന് രാത്രി മദ്യപിച്ച് എത്തിയ ദിലീപ് അതിക്രൂരമായി ആതിരയെ മർദ്ദിക്കുകയും അതിന്റെ വീഡിയോ സ്വയം ചിത്രീകരിക്കുകയും ചെയ്തു. മർദനത്തിൽ ആതിരയുടെ മുഖത്തും തലയ്ക്കുമൊക്കെ മുറിവേറ്റു.

Leave a Reply

Your email address will not be published. Required fields are marked *