വഡോദരയിൽ ബോട്ട് മറിഞ്ഞു ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്. യാത്ര ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്. 14 പേർക്ക് പരമാവധി യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 30ലേറെ പേരെ കയറ്റി എന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി. ഒന്നു മുതൽ 6 വരെ ക്ലാസുകൾ ഉള്ള വിദ്യാർത്ഥികൾ ആണ് വിനോദയാത്രയുടെ ഭാഗമായി തടാകത്തിൽ എത്തിയത്. ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃത ബോട്ട് സർവീസുകൾക്കെതിരെ നേരത്തെ തന്നെ പരാതികൾ വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ മുന്നിൽ വന്നതായി ഉള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി. നടന്നത് ദുരന്തം അല്ലെന്നും നരഹത്യയാണെന്നും ഗുജറാത്ത് പിസിസി പ്രസിഡൻറ് ശക്തി സിംഗ് ഗോഹിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *