ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള നീക്കങ്ങൾ ഊർജിതമാക്കി പ്രതിപക്ഷ സഖ്യം. വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ ലഭിച്ച രാഷ്ട്രീയ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് വീണ്ടും കടക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തന ശൈലിയെ ഗ്യാനേഷ് കുമാർ ദുർബലപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അട്ടിമറി നടക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അടിസ്ഥാനമായി പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 12-ന് 63 രാജ്യസഭാ എംപിമാരും 130 ലോക്‌സഭാ അംഗങ്ങളും ചേർന്ന് ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം നൽകിയിരുന്നു. എന്നാൽ അന്ന് രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും ഈ പ്രമേയം തള്ളുകയായിരുന്നു. പഴയ പ്രമേയത്തിൽ 193 എംപിമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.
