വയനാട് ടൗൺഷിപ്പിലെ വീടുകളിലെ വിള്ളലുകൾ മായ്ക്കാൻ ശ്രമിച്ച റവന്യൂ മന്ത്രി കെ. രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ. കെട്ടിട നിർമ്മാണത്തിന് തൃശൂർക്കാരനായ ഒരു പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരിഹാസം. വീടിന് വിള്ളലുണ്ടെന്ന് ഉടമ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും അത് മറച്ചുവെക്കാനാണ് മന്ത്രി ശ്രമിച്ചത്.

കരാർ കമ്പനിയായ ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് വയനാട്ടിൽ കണ്ടത്. സത്യം വിളിച്ചുപറഞ്ഞ വീട്ടുകാരനെതിരെ സൈബർ ആക്രമണം നടത്തിയിട്ട് കാര്യമില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഈ നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. കോൺഗ്രസിൽ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കുന്നത് രാഹുൽ ഗാന്ധിയായിരിക്കും. ഉമ്മൻചാണ്ടിക്ക് ശേഷം കേരളത്തിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സർക്കാർ നടത്തിയ കാപട്യത്തിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയാണോ എന്നും, എൻജിനീയർമാർ ചെയ്യേണ്ട ജോലി മന്ത്രി ഏറ്റെടുത്തത് നാടകമാണെന്നും സതീശൻ പരിഹസിച്ചു. തെറ്റായ പ്രചാരണങ്ങൾ ഒന്നൊന്നായി പൊളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *