തിരുവനന്തപുരം: യുഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതില്‍ കോണ്‍ഗ്രസും ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണമെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. ഇത് മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു. എന്നാല്‍ ഇത് രാഷ്ട്രീയ വിഷയമാണ്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

നേരത്തെ തമിഴ്‌നാട്ടില്‍ സത്യപ്രതിജ്ഞ നടക്കുമ്പോഴും ആദ്യം വന്ദേമാതരം ചൊല്ലിയതും, വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗം ചൊല്ലിയതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സത്യപ്രതിജ്ഞയ്ക്കിടെ വന്ദേമാതരം ചൊല്ലിയത്.

വന്ദേമാതരത്തിന്റെ തെരഞ്ഞെടുത്ത പദ്യഭാഗം മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചതും ചൊല്ലുന്നതും. എന്നാല്‍ വന്ദേമാതരത്തെ വിഭജിച്ചുവെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ബിജെപി രംഗത്തെത്തിയിരുന്നു. വന്ദേമാതരത്തിലെ വിവാദ ഭാഗമാണ് ഒഴിവാക്കിയത്.

1875ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം എഴുതിയത്. അന്ന് ആറ് വരികള്‍ ഉള്‍പ്പെടുന്ന രണ്ട് ചരണങ്ങള്‍ മാത്രമാണ് എഴുതിയിരുന്നത്. പിന്നീട് 1882ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ ആനന്ദമഠം എന്ന നോവലിലാണ് കവിത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. അതില്‍ എട്ട് ചരണങ്ങള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *