തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനം വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എൽ.ഡി.എഫിന് യോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാരുടെ വേതനം 3,000 രൂപ വർദ്ധിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നതായും എന്നാൽ യു.ഡി.എഫ് നേരത്തെ വാഗ്ദാനം ചെയ്തിരുന്ന 21,000 രൂപ തന്നെ അവർക്ക് നൽകണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എഴുപതുകളിൽ വെറും 17 സീറ്റിലേക്ക് തകർന്നുപോയ ഘട്ടത്തിൽ നിന്നും അതിശക്തമായി തിരിച്ചുവന്ന ചരിത്രം സി.പി.എമ്മിനുണ്ട്. പരാജയം സംബന്ധിച്ച പരിശോധനകൾ നടക്കുകയാണ്. പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകും. ജില്ലാ കമ്മിറ്റികളിലെ ചർച്ചകളെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ പലതും ഊതിപ്പെരുപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
