തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചു. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഈ സുപ്രധാന തീരുമാനം. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.

2023 ഡിസംബറിൽ നടന്ന നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച പ്രതിഷേധക്കാരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചതാണ് വിവാദത്തിനാധാരം. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നായിരുന്നു മർദ്ദനം. ഈ ദൃശ്യങ്ങൾ അന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പ്രതിഷേധക്കാരെ മർദ്ദിച്ച ഗൺമാൻമാരുടെ നടപടിയെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് നടപടികൾ വൈകിയതിനെത്തുടർന്ന് മർദ്ദനമേറ്റവർ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് പ്രകാരം ഗൺമാൻമാർക്കെതിരെ കേസെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *