വയനാട്: അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്. വയനാട് വാഴവറ്റയിലെ മൂങ്ങനാനിയില്‍ വീട്ടില്‍ ആന്റോയെ എത്തിച്ചാണ് തെളിവെടുപ്പ്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയില്‍ വലിയ വാദങ്ങള്‍ നടന്നിരുന്നു.

നിലവില്‍ എക്‌സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിന്‍. നാളെ ഉച്ചയ്ക്ക് 12 വരെയാണ് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. വാഴ വറ്റയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാര്‍ഗ്ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എക്‌സൈ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെ നിര്‍മ്മിച്ചു എന്നും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്‌സൈസ് ആവശ്യം സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.നാല് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് എക്‌സൈസ് നല്‍കിയിരുന്നതെങ്കിലും തെളിവെടുപ്പിനുമാി 24 മണിക്കൂര്‍ കോടതി അനുവദിക്കുകയായിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം നാളെ ഉച്ചക്ക് 12 ഓടെ ആന്റോ അഗസ്റ്റിനെ മാനന്തവാടി ജയിലില്‍ ഹാജരാക്കും. ചൊവ്വാഴ്ച ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *