കോഴിക്കോട്: കോഴിക്കോട് വടകര, തിരുവള്ളൂരിൽ തെരുവുനായ ആക്രമണം. മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇന്നലെയാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്. നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ചത്.
കുട്ടിയെ നായ കടിച്ചുകൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ നായയെ കല്ലെറിഞ്ഞ് ഓടിച്ചു. വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ പാറശ്ശാലയിൽ പേവിഷബാധയേറ്റതെന്നു സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് ബ്ലോക്ക് ഓഫീസിനു സമീപത്ത് രണ്ട് വഴിയാത്രക്കാരെ ആക്രമിച്ചശേഷം ഓടിമറഞ്ഞ നായ വെള്ളിയാഴ്ച രാവിലെ വീണ്ടും വഴിയാത്രക്കാരെ ആക്രമിച്ചു. രാവിലെ ഗാന്ധിപാർക്ക്, ക്ഷേത്രനട, ആശുപത്രി കവല, ഹൈസ്‌കൂൾ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഓടിനടന്ന് വഴിയാത്രക്കാരെ ആക്രമിച്ചു.
