കോഴിക്കോട്: ജെസിബികളും കരിമ്പൂച്ചകളുമല്ല മൂന്നാർ ഒഴിപ്പിക്കൽ ദൗത്യത്തിന്റെ മുഖമുദ്രയെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ചട്ടം അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഉണ്ടാകും. കരിമ്പൂച്ചകളും ജെസിബികളുമാണ് ദൗത്യസംഘത്തിന്റെ മുഖമുദ്രയെന്ന് ആരും ദുഃസ്വപ്നം കാണേണ്ടെന്നു ഞാൻ നേരത്തേ പറഞ്ഞതാണ്. സർക്കാർ സർക്കാരിന്റെ നടപടികളുമായി മുന്നോട്ടുപോകുമെന്നും കെ.രാജൻ കോഴിക്കോട്ട് പറഞ്ഞു. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഒരുവിധത്തിലും അപകടമുണ്ടാക്കാവുന്ന ഒരു നടപടിയും സർക്കാരിന്റെ ലക്ഷ്യത്തിലോ മനസ്സിലോ ഇല്ല. മൂന്നാർ ഒഴിപ്പിക്കലിൽ സിനിമാറ്റിക് ആക്‌ഷൻ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.‘‘ജില്ലാ ഭരണകൂടവുമായി വേണ്ടതുപോലെ ആലോചന നടത്തിയിട്ടാണ് ദൗത്യവുമായി മുന്നോട്ടുപോകുന്നത്. അനാവശ്യമായി ഒരു ധൃതിയും സർക്കാരിനു മുന്നിലില്ല. നടപടിക്രമങ്ങൾ മുന്നോട്ടുപോകണം. അതല്ലാതെ മറ്റൊരു കാര്യവും സർക്കാരിനു മുന്നിലില്ല. ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും ഉന്നംവച്ചോ ലക്ഷ്യത്തിലേക്കു പോകാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കെ രാജൻ പറഞ്ഞു. എം.എം. മണിയുടെ വിമർശനത്തിനു മറുപടിയില്ല. സർക്കാർ സർക്കാരിന്റെ നടപടിയുമായി മുന്നോട്ടുപോകും. മറുപടികളല്ല, നടപ്പിലാക്കേണ്ടവയാണ് അവ. അതിൽ സർക്കാർ ഒറ്റക്കെട്ടാണ്. ഏതെങ്കിലും വിധത്തിലുള്ള പാർട്ടികളോ കക്ഷിഭേദങ്ങളോ സർക്കാരിനു മുന്നിലില്ല. സിനിമാറ്റിക് ഡയലോഗോ സിനിമാറ്റിക് ആക്‌ഷനോ അല്ല സർക്കാർ നടപ്പിലാക്കുന്നത്. കേരളത്തിലെ സർക്കാർ അവരുടെ ഭൂമി സ്വന്തമാക്കി വയ്ക്കും. സാധാരണക്കാരുടെ അവകാശങ്ങൾ കൃത്യതയോടെ കൊടുക്കും. അനാവശ്യമായ കയ്യേറ്റങ്ങൾ സർക്കാരിന്റെ ലിസ്റ്റിൽപ്പെടുന്നവയല്ല. അതിനാവശ്യമായ നടപടികളെടുക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *