ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നത്. സന്തുലിത വികസനത്തിന്റെയും സാമൂഹ്യ നീതിയുടെയും എട്ട് വര്‍ഷങ്ങളാണ് കഴിഞ്ഞത്. 2014 വരെ സര്‍ക്കാരുകളില്‍ നിന്ന് ജനം ഒന്നും പ്രതീക്ഷിച്ചില്ല. ഇന്ന് ജനങ്ങള്‍ പൂര്‍ണ്ണ പ്രതീക്ഷയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജസ്ഥാനിലെ ജയ്പുരില്‍ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വന്‍വിജയം നേടിയെങ്കിലും ബിജെപി ലക്ഷ്യത്തിലെത്തിയിട്ടില്ല, ബിജെപി പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണ്. അതു സഫലമാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ രാഷ്ട്രത്തെ സേവിക്കുകയും സാമൂഹിക നീതിയും സുരക്ഷയും ഉറപ്പാക്കി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്തുകയും ചെയ്തു. അടുത്ത 25 വര്‍ഷം ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി സ്ഥിരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത 25 വര്‍ഷത്തേക്ക് ബിജെപിയുടെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുള്ള സമയമാണിത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ഹിന്ദി ഭാഷ വിവാദത്തില്‍ അമിത് ഷായെ പ്രധാനമന്ത്രി തിരുത്തുകയും ചെയ്തു. വിവാദം അനാവശ്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി എല്ലാ ഭാഷയെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും പറഞ്ഞു. ഭാഷ, സാംസ്‌കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *