വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരണപ്പെട്ടത്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു മരണം. 42 വയസായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ പ്രധാനപ്രതിയായ യഹിയ ആണെന്നും ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. മര്‍ദിച്ചത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന.

മര്‍ദ്ദനമേറ്റ് മരിച്ച അബ്ദുള്‍ ജലീലിന്റെ ശരീരത്തില്‍ മാരക മുറിവുകളാണ് ഉണ്ടായിരുന്നത്. ശരീരത്തിലാകെ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. മീന്‍ മുളക് തേക്കാന്‍ വേണ്ടി മുറിച്ചത് പോലെ ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ പാടുകളാണെന്നും ക്രൂരമായ മര്‍ദ്ദനമാണ് അബ്ദുള്‍ ജലീലിനേറ്റതെന്നും അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു.

മലപ്പുറം ആക്കപ്പറമ്പില്‍ രക്തം വാര്‍ന്ന നിലയിലാണ് അബ്ദുള്‍ ജലീലിനെ കണ്ടെത്തിയത്. കാണാതായിട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അബ്ദുള്‍ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ വെന്റിലേറ്ററിലായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ച ഒരാളെ തിരിച്ചറിഞ്ഞതായും വിവരമുണ്ട്.

ജിദ്ദയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ ജലീല്‍ മേയ് 15 നാണ് നെടുമ്പാശേരിയില്‍ എത്തിയത്. സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാന്‍ വാഹനവുമായി ചെന്നാല്‍ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നെങ്കില്‍ എത്തിയില്ല. പിന്നീട് അബ്ദുള്‍ ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *