സ്വകാര്യ ചാനല്‍ പരിപാടിക്കിടെ നടി മുക്ത മകളെക്കുറിച്ച് നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്.മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മുക്ത മകളുടെ സാന്നിധ്യത്തില്‍ എപ്പിസോഡില്‍ പറയുന്നു. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് എന്നും അതുകഴിഞ്ഞാല്‍ നമ്മള് വീട്ടമ്മയാണെന്നും മുക്ത. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറഞ്ഞിരുന്നു
ഇതിന് പിന്നാലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള് മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും കാട്ടി അഡ്വ. ഷഹീന്റെ നേതൃത്വത്തില്‍ എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്, എ.കെ വിനോദ് തുടങ്ങിയവര്‍ ചേര്‍ന്ന് വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും ഒരു തുറന്ന കത്തയക്കുകയൂം ചെയ്തിരുന്നു.ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. താരത്തിന്റെ പേര് പറയാതെയായിരുന്നു ഹരീഷിന്റെ വിമര്‍ശനം. തന്റെ മകളേയും താന്‍ ചില ജോലികളൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, മറിച്ച് അവളുടെ സ്വയം പര്യാപ്തതയ്ക്കാണെന്നായിരുന്നു ഹരീഷ് കുറിച്ചത്.
ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്… പക്ഷെ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് – ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല – അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.
ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോൾസ്
പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛൻ അമ്മമാർ.
