
നടൻ ഷൈനുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ.അതെ സമയം ഷൈൻഅന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഷൈനിനെ പൊലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന മൂന്ന് എസിപിമാരുമായി കമ്മിഷണർ ഇന്നു ചർച്ച നടത്തുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നതിന്റെ വ്യാപ്തി സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് കമ്മിഷണർ പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ ഷൈൻ എന്ന് ഔദ്യോഗികമായി ഇപ്പോൾ പറയാൻ പറ്റില്ല. എന്തുകൊണ്ടാണ് ഡാൻസാഫ് സംഘത്തെ കണ്ട് ഓടിയത് എന്നതിൽ ഷൈൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിന്റെ വാസ്തവം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി. അവിടെനിന്ന് ഓടിയപ്പോൾ പൊലീസ് സഹായം തേടുകയോ പിന്നീട് പൊലീസിന്റെ സഹായം തേടുകയോ ചെയ്യാമായിരുന്നു. അതുണ്ടായില്ല. അക്കാര്യങ്ങൾ അന്വേഷിക്കുമെന്നും കമ്മിഷണർ പറഞ്ഞു.ഷൈൻ ഹോട്ടലിൽ നിന്ന് ഓടിപ്പോയ സാഹചര്യത്തിന്റെയും പിന്നീട് ചോദ്യം ചെയ്യലിൽ നൽകിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണ്. കടുത്ത നടപടികളിലേക്കൊന്നും തങ്ങൾ കടന്നിട്ടില്ലെന്നും കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് േശഷമേ ഉണ്ടാകൂ എന്നും കമ്മിഷണർ വ്യക്തമാക്കി.